കറാച്ചി: പാക്കിസ്ഥാനിൽ കറാച്ചി നഗരത്തിലെ ഷോപ്പിംഗ് മാളിലുണ്ടായ വൻ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി. അറുപതിലേറെ പേരെ കാണാതായി. മരണം 50 കവിഞ്ഞേക്കുമെന്ന് കറാച്ചി കമ്മീഷണർ ഹസൻ നഖ്വി പറഞ്ഞു.
1,200ലധികം കടകൾ പ്രവർത്തിക്കുന്ന നഗരമധ്യത്തിലെ ഗുൽ പ്ലാസ ഷോപ്പിംഗ് മാളിൽ ശനിയാഴ്ച രാത്രി പത്തിനാണു ദുരന്തം ആരംഭിച്ചത്. താഴത്തെ നിലയിലുണ്ടായ തീ അതിവേഗം മുകൾനിലകളിലേക്കു വ്യാപിക്കുകയായിരുന്നു.
വായുസഞ്ചാരം കുറഞ്ഞതും കെട്ടിടങ്ങളുടെ അശാസ്ത്രീയ നിർമാണവുമാണ് രക്ഷാപ്രവർത്തനത്തിന് തടസമായത്. 24 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനയ്ക്ക് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്.
ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് സിന്ധ് പോലീസ് മേധാവി ജാവേദ് ആലം ഓധോ അറിയിച്ചു. സംഭവത്തിൽ അന്വേഷണത്തിന് പാക് സർക്കാർ ഉത്തരവിട്ടു.